Saturday, April 18, 2015

ആനക്കഥകള്‍ – പിന്നെ കുറച്ചു നുണകളും. Part 2

എല്ലാ മനുഷ്യര്‍ക്കും അവരുടെ കുട്ടിക്കാലത്തെ ഒരുപാട് ഓര്‍മ്മകള്‍ അച്ഛന്റെയും അമ്മയുടെയും മാതാപിതാക്കളെയും ചുറ്റിപ്പറ്റി ആയിരിക്കും. ഈയുള്ളവനും അങ്ങനെ തന്നെ ആയിരുന്നു. എന്റെ അപ്പന്റെ അപ്പനെ ഞാന്‍ വെല്ല്യഇച്ചാച്ചന്‍ എന്നാണ് വിളിച്ചിരുന്നത്‌. ഞാനിങ്ങനെ പിതാശ്രീയെ അപ്പന്‍ എന്ന് വിളിക്കുന്നത്‌ ബഹുമാനക്കുറവു കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ. കേരളത്തിന്റെ നടുഭാഗത്ത്‌ കുറേപ്പേര്‍ അങ്ങനാ പറയുന്നേ. വെല്ലിചാച്ചന്‍ പറഞ്ഞ രണ്ടു മൂന്ന് അനക്കഥയാണ് ഞാന്‍ ഇന്ന് എഴുതാന്‍ പോകുന്നത്.
വലുപ്പം കൊണ്ടും ബുദ്ധികൊണ്ടും മനുഷ്യരേക്കാളും ഇത്തിരി വലുതാണെന്ന് ആനകള്‍ പണ്ടേ തെളിയിചിട്ടുല്ലതാണല്ലോ. അപ്പൊ പിന്നെ തല്ലു കിട്ടിയാല്‍ പിന്നെ പകരം വീട്ടാന്‍ ആനയ്ക്ക് ആരും പറഞ്ഞു കൊടുക്കണ്ട കാര്യമില്ല. പണ്ട് കാലത്ത് കൃഷി കൊണ്ട് വലഞ്ഞ കൃഷീവലന്മാരെ ഗവണ്മെന്റ് കാട് വെട്ടിപ്പിടിക്കാന്‍ പറഞ്ഞുവിട്ടപ്പോള്‍ പിള്ളേരും പോക്കനവുമായി കാട് കേറാന്‍ പോയവര്‍ മരത്തില്‍ കെട്ടിയുണ്ടാക്കിയ എറുമാടങ്ങളിലാണ്‌ താമസിച്ചിരുന്നത്. ഏറുമാടം എന്നു കേട്ടിട്ടില്ലാത്ത പിള്ളേര്‍ക്ക് വേണ്ടി പറയുവാ കേട്ടോ. വലിയ മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ വീടുകളാണ്  ഏറുമാടം. കയര്‍ ഏണിയോ മുളയേണിയോ ഉപയോഗിച്ചാണ് മുകളില്‍ കയറുന്നത്. രാത്രിയായാല്‍ പിന്നെ എല്ലാരും കൂടി അതിന്റെ മുകളില്‍ കേറും. അല്ലെങ്കില്‍ പിന്നെ ആന ചവിട്ടിയോ പുലി പിടിച്ചോ സിദ്ധി കൂടേണ്ടി വരും.
ചാക്കോ ചേട്ടനും കുടുംബവും അങ്ങനെ നാട്ടില്‍ നിന്നും വന്നു കാട് വെട്ടിപ്പിടിച്ചു ഒരുവിധം കുഴപ്പമില്ലാതെ ജീവിചോണ്ടിരുന്നപ്പോഴാണ് ഒരു ചെറിയ പ്രശ്നം. എന്നും രാത്രിയാകുമ്പോ ഒരു കൊമ്പന്‍ വന്നു ഇവരുടെ ഏറുമാടത്തിന്റെ താഴെ വന്നു അവന്റെ ദേഹം ഉറച്ചു ചൊറിച്ചില്‍ മാറ്റുന്നു. പാട്ട കൊട്ടിയും ബഹളം വെച്ചിട്ടുമൊന്നും ലവന്‍ പോകുന്നില്ല. ഇടയ്ക്കിടയ്ക്ക് കൊമ്പുകൊണ്ട് കുത്തി നോക്കിയുമൊക്കെ അവന്‍ മരത്തിന്റെ ബലം പരിശോധിക്കുന്നുമുണ്ട്. പല ദിവസങ്ങളില്‍ ഇതാവര്‍ത്തിച്ചപ്പോള്‍ ചാക്കോചേട്ടന് ദേഷ്യം വന്നു. കാര്യം പറഞ്ഞാല്‍ ആനേടെ വീടായ കാട്ടിലേക്കാണ് നമ്മള്‍ ഇടിച്ചു കേറി വന്നത്. പക്ഷെ കാടിന്റെയും നാടിന്റെയും മുതലാളിയായ സര്‍ക്കാരിന്റെ അനുവാദത്തോടെ വന്ന നമ്മളെ ഈ ആന ശല്യം ചെയ്താല്‍ അവനൊരു പണി കൊടുക്കണമല്ലോ. അടുത്ത ദിവസം രാത്രി ആന മരത്തിന്റെ അടുത്ത് വന്നപ്പോള്‍ പുള്ളിക്കാരന്‍ അടുപ്പിലുണ്ടായിരുന്ന ചാരവും കനലും എല്ലാം കൂടി കോരിയെടുത് ആനയുടെ പുറത്തേക്കിട്ടു. പെട്ടെന്നുണ്ടായ പൊള്ളല്‍കൊണ്ട് ആന അലറിക്കൊണ്ട്‌ കാട്ടിലേക്ക് ഓടി. പിന്നെ കുറെ നാളത്തേക്ക് അവന്‍ ആ വഴി വന്നില്ല. പക്ഷെ മനുഷ്യരെപ്പോലെ തന്നെ മറക്കാന്‍ അവനും മനസ്സില്ലായിരുന്നു. ചാക്കോ ചേട്ടന്റെ സ്ഥലത്തിന്റെ അതിരിനപ്പുറത്തെ കാട്ടില്‍ അവന്‍ എന്നും ഒളിച്ചിരുന്ന് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഒരു ദിവസം എന്തോ കാരണം കൊണ്ട് ചാക്കോചേട്ടന്‍ താഴെയുള്ള വീട്ടിലായിരുന്നു കിടന്നുറങ്ങിയത്. അത് മനസ്സിലാക്കിയ അവന്‍ വീടിന്റെ മുന്‍വശത്തെത്തി. ഓലമേഞ്ഞ വീടായതിനാല്‍ മുന്‍വശം വളരെ താഴ്ന്നാണ് നിന്നിരുന്നത്. അവന്‍ നിലതിരുന്നതിനു ശേഷം തല പരമാവധി താഴ്ത്തി തുമ്പിക്കൈ അകത്തേക്ക് നീട്ടി തപ്പി നോക്കി. അവന്റെ മസ്തകം ഓലയില്‍ തട്ടുന്ന ഒച്ച കേട്ട് പെട്ടെന്ന് എഴുന്നേറ്റ ചാക്കോചേട്ടന്‍ സമയം കളയാതെ പിന്‍വശത്തുകൂടി ഇറങ്ങി ഓടി. എല്ലാരേം പോലെ അങ്ങേര്‍ക്കും അങ്ങേരുടെ ജീവന്‍ വളരെ വലുതായിരുന്നു. അതോടു കൂടി ആന രണ്ടും കല്‍പിച്ചാണെന്ന് പുള്ളിക്ക് മനസ്സിലായി. പിന്നെയുള്ള രാത്രികളില്‍ അങ്ങേരു ഏറുമാടത്തില്‍ നിന്നും ഇറങ്ങിയില്ല. ഭയമുള്ളത് കൊണ്ടല്ല ധൈര്യം ഒട്ടുമില്ലാത്തതുകൊണ്ടാണ്.
കാലം കുറെ കഴിഞ്ഞു എല്ലാവരും ഈ കഥകളൊക്കെ മറന്നെങ്കിലും കൊമ്പന്‍ മാത്രം ഒന്നും മറന്നില്ല. അവനാണല്ലോ പണി കിട്ടിയത്. ഒരു ദിവസം നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ചാക്കോചേട്ടന്‍ ഇത്തിരി താമസിച്ചു പോയി. അങ്ങേരുടെ കഷ്ടകാലത്തിനു കൊമ്പന്റെ മുമ്പില്‍ പോയി ചാടുകയും ചെയ്തു. കൊമ്പന്റെ മനസ്സില്‍ ലഡ്ഡു പൊട്ടിയപ്പോള്‍ ചാക്കോ ചേട്ടന് കരച്ചിലാണ് വന്നത്. സര്‍വ്വ ദൈവങ്ങളെയും വിളിച്ചു അങ്ങേരു തിരിഞ്ഞോടി. ജീവനും കൊണ്ടോടിയ അങ്ങേര്‍ക്കു ഒരു മരത്തില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞു. മരം മറിച്ചിടാനുള്ള കൊമ്പന്റെ ശ്രമങ്ങള്‍ ഫലിച്ചില്ല. അവന്റെ ദേഷ്യം പൂര്‍വ്വാധികം ശക്തിയായി. അവന്‍ രണ്ടു മൂന്നുവട്ടം ആരെയോ വിളിക്കുന്നത്‌ പോലെ ശബ്ദമുണ്ടാക്കിയതും അതുകേട്ട് ഒരു പിടിയാന ഓടിവന്നു. ഇതെല്ലാം കണ്ടു പേടിച്ചു ചാക്കോ ചേട്ടന്‍ മരത്തില്‍ അള്ളിപ്പിടിച്ചിരുന്നു. പിടിയാനയെ മരത്തിന്റെ ചുവട്ടില്‍ നിര്‍ത്തിയിട്ടു കൊമ്പന്‍ കാട്ടില്‍ മറഞ്ഞു. അവന്‍ ആളെക്കൂട്ടാന്‍ പോയതാണോ എല്ലാരുംകൂടി വന്നു മരം മറിചിടുമോ എന്നിങ്ങനെയുള്ള ഭീകര ചിന്തകളുമായി ചാക്കോ ചേട്ടന്‍ മുകളില്‍ ഇരുന്നു. ഒരു പത്തു മിനിട്ടിനു ശേഷം കൊമ്പന്‍ തിരിച്ചുവന്നു. തുമ്പിക്കൈ നിറയെ വെള്ളവുമായിട്ടു. ആ വെള്ളം മരത്തിനു ചോട്ടില്‍ ഒഴിച്ചിട്ടു അവന്‍ കൊമ്പ് കൊണ്ട് കുഴിക്കാന്‍ തുടങ്ങി. ചേട്ടന്റെ ഉള്ളിലൊരു ഇടി വെട്ടി.
“ദൈവമേ ഇവന്‍ ഇന്നെന്നേം കൊണ്ടേ പോകുകയുള്ളല്ലോ”
അവന്റെ ബുദ്ധി ഉപയോഗിച്ച് അവന്‍ വെള്ളമെടുക്കാന്‍ വീണ്ടും പോയപ്പോള്‍ ചേട്ടന്‍ ചേട്ടന്റെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു. മുകളില്‍ നോക്കിയപ്പോ തന്‍ ഒരു ആഞ്ഞിലി മരത്തിലാണ് കയറിയിരിക്കുന്നതെന്ന് പുള്ളി കണ്ടു. കയ്യെതുന്നിടത് നിന്നും രണ്ടു ആഞ്ഞിലിക്കാ പറിച്ചു പിടിയാനയ്ക്ക് എറിഞ്ഞു കൊടുത്തു. ശത്രുവാണ് എങ്കിലും തിന്നാന്‍ തരുമ്പോ മടിച്ചു നില്‍ക്കുന്നത് ശെരിയല്ലല്ലോ എന്ന് പിടിയാനയും കരുതി. കൊമ്പന്‍ വരുമ്പോ അനങ്ങാതിരിക്കുകയും അവന്‍ പോയിക്കഴിയുമ്പോ ആഞ്ഞിലിക്ക എറിയുകയും ചെയ്തു ചെയ്തു പിടിയാനയെ കുറച്ചു ദൂരെ എത്തിക്കാന്‍ ചേട്ടനു കഴിഞ്ഞു. കുറെ എണ്ണം പറിച്ചു ഒരുമിച്ചു എറിഞ്ഞു കൊടുത്തിട്ട് മരത്തിന്റെ മറുവശത്തുകൂടി ഇറങ്ങിയ ചേട്ടന്‍ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. വെള്ളവുമായി വന്ന കൊമ്പന് മരത്തില്‍ ആളില്ലെന്ന് മനസ്സിലായി. ഏല്‍പിച്ച ജോലി ചെയ്യതിരുന്നെങ്കിലും അവള്‍ തന്റെ ഗേള്‍ഫ്രെണ്ട് ആണെന്നൊന്നും പകമൂത്ത് നിന്ന അവന്‍ ഓര്‍ത്തില്ല. പിറ്റേന്ന് അതിലെ വന്ന ആള്‍ക്കാര്‍ അവിടെ ഒരു പിടിയാന കുത്തേറ്റു ചത്ത്‌ കിടക്കുന്നത് കണ്ടു. അതോടുകൂടി കാനന വാസം മതിയാക്കി ചാക്കോ ചേട്ടനും കുടുംബവും നാട്ടിലേക്ക് കെട്ട് കെട്ടി.
കാട് വെട്ടിപ്പിടിക്കാന്‍ പോയവരുടെ ആദ്യകാല ജീവിതം ലേശം കടുത്തതായിരുന്നു. പലരും തോറ്റു പിന്മാറിയെങ്കിലും ഒരു പാട് പേര്‍ വിജയിച്ചു. അങ്ങനെ കാട് നാടായി. കാട്ടുമൃഗങ്ങള്‍ക്കു നാട്ടില്‍ ഇറങ്ങേണ്ടി വന്നു. അവര്‍ മനുഷ്യരെ ഉപദ്രവിക്കുമ്പോള്‍ അവയെ കൊല്ലണമെന്ന് അധികാരികളോട് പറയുന്നതല്ലാതെ കാട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ മനുഷ്യന് തോന്നതില്ലല്ലോ. പണ്ടൊരിക്കല്‍ ഒരു കുടിയേറ്റക്കാരന്റെ കാല്‍ അപകടത്തില്‍ പെട്ട് ഒടിഞ്ഞു. അമ്പതു കിലോമീറ്ററോളം വനത്തിലൂടെ നടന്നാലേ പുറംലോകത്തു എത്തിക്കാന്‍ പറ്റുകയുള്ളൂ. നടക്കാന്‍ വയ്യാത്തത് കൊണ്ട് അങ്ങേരെ നാല് കമ്പുകള്‍ ചേര്‍ത് ഉണ്ടാക്കിയ മഞ്ചലില്‍ കയറ്റിയാണ് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. അങ്ങനെ നാലുപേരുകൂടി താങ്ങിയെടുത്ത് വിലാപയാത്ര പുറപ്പെട്ടു. ആനയും പുലിയുമുള്ള കാടാണ്. അവനവന്റെ ഹൃദയമിടിപ്പും മറ്റുള്ളവരുടെ ഹൃദയമിടിപ്പും എല്ലാര്‍ക്കും കേള്‍ക്കാം. പതിയെ പതിയെ ഒച്ചയുണ്ടാക്കാതെ അവര്‍ പകുതി ദൂരം പിന്നിട്ടു. പെട്ടെന്നാണ് അവരുടെ തൊട്ടു മുന്‍പില്‍ ഒരു ഒറ്റയാനെ കണ്ടത്. നമ്മളെപ്പോലെ അവര്‍ക്കും അവരുടെ ജീവനായിരുന്നു വലുത്. യാതൊന്നും പറയാതെ മഞ്ചലില്‍ ഉള്ളവനെ മഞ്ചലോടുകൂടി നിലത്തേക്ക് ഇട്ടിട്ടു അവര്‍ ഓടി. അവരുടെ തൊട്ടടുത്ത്‌ തന്നെ നിറയെ വള്ളികലോടുംകൂടി നില്‍ക്കുന്ന വലിയൊരു മരം ഉണ്ടായിരുന്നു. ആനയ്ക്ക് എത്താനാവാത്ത ഉയരത്തില്‍ എല്ലാവരും കയറിപ്പറ്റി.
ഒരാള്‍ പറഞ്ഞു “പാവം അവനെ ഇപ്പൊ ആന ചവിട്ടി കൊന്നുകാണും. അവനെക്കൂടി എടുത്തു കയറ്റാമായിരുന്നു”
അപ്പൊ അവര്‍ ഇരിക്കുന്നതിനു തൊട്ടു മുകളില്‍ ഒരു അശരീരി “നീ ഒക്കെ എന്നോടിത് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നെടാ പട്ടികളേ.”
അത്ഭുതത്തോടെയും സന്തോഷത്തോടെയും അവര്‍ നോക്കിയപ്പോള്‍ മഞ്ചലില്‍ കിടന്നവനതാ ഇരിക്കുന്നു അവരെക്കാളും മുകളില്‍. ഓടിയവരെപ്പോലെ കലോടിഞ്ഞവനും അവന്റെ ജീവന്‍ വലുതായിരുന്നു. അങ്ങേര്‍ക്കു കാലു വയ്യെങ്കിലും തെഴെക്ക് കിടന്ന ഒരു വള്ളിയില്‍ പിടുത്തം കിട്ടി. മറ്റുള്ളവര്‍ വരുന്നതിനു മുന്‍പേ അങ്ങേര്‍ മുകളില്‍ എത്തുകയും ചെയ്തു.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ബുദ്ധികൊണ്ട് കഴിവ് തെളിയിച്ച ഒരുപാട് ആനകളെക്കുറിച്ച് പറയുന്നുണ്ട്. അതിലൊരു കഥയോട് സാമ്യമുള്ള കഥ വെല്ല്യഇച്ചാച്ചന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. രണ്ടു ഭാഗത്തും പൊക്കം കൂടിയ ഒരു വെല്യമ്മ കൂനിക്കൂടി വടിയും കുത്തി നടന്നു വരുകയായിരുന്നു. അപ്പോഴാണ് ഇടഞ്ഞ ആനയും അതിനെ വെറുതെ ഇട്ടോടിക്കുന്ന നാട്ടുകാരും ചേര്‍ന്ന സംഘം അതിലെ വന്നത്. ഓടി രക്ഷപെടാന്‍ പോയിട്ട് ദൂരേന്നു വരുന്നതെന്താ എന്നു കാണാന്‍ പോലുമുള്ള ശേഷി പാവം വെല്യമ്മക്കുണ്ടായിരുന്നില്ല. എന്തോ ഒരു വലിയ സാധനം ഓടി വരുന്നത് വെല്യമ്മ കണ്ടു. കണ്ണിനുമുകളില്‍ കൈ വെച്ച് പുള്ളിക്കാരി ചോദിച്ചു.
“എന്തുവാഡാ മക്കളെ ആ വരുന്നത് ”
ആ ചോദ്യത്തിന് ഉത്തരം കൊടുക്കാനുള്ള സമയം ആനക്കുണ്ടായിരുന്നില്ല. ഓടി വന്ന വഴിയെ വെല്ല്യമ്മയെ എടുത്തു ഒരു വശത്തെ തിട്ടയില്‍ കയറ്റി വെച്ചിട്ട് ആന പോയി. പുറകെ വന്ന നാട്ടുകാരാണ് വെല്യമ്മയെ താഴെ ഇറക്കിയത്. ഈ കഥകളൊക്കെ കേട്ട് വളര്‍ന്നതുകൊണ്ടാകും ആനയെ അകലെ നിന്നു കാണാനാല്ലാതെ അതിന്റെ അടുത്തുപോയി തൊടാനും നില്‍ക്കാനുമൊന്നുംന്നും ഞാനിതുവരെ ശ്രെമിചിട്ടില്ല. സത്യം പറഞ്ഞാല്‍ പേടിച്ചിട്ടാ കേട്ടോ.