Monday, September 16, 2013

ആത്മഹത്യ - ജീവിതംകൊണ്ടു മുറിവേറ്റവന്റെ വാക്ക്.

സർഗാത്മകത അല്ലെങ്കിൽ അധികാരത്തിന്റെ അതുമല്ലെങ്കിൽ അഭിനിവേശത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ ജീവിതത്തെയും അതിന്റെ കാപട്യങ്ങളെയും ഉപേക്ഷിച്ചു പോയ കുറെ പ്രസിദ്ധരായ അല്ലെങ്കിൽ കുപ്രസിദ്ധരായ മനുഷ്യരെ കുറിച്ചാണ് ഷാനവാസ്‌ എം. എ., എൻ . പി. സജീഷ് എന്നിവര് ചേർന്നെഴുതിയ ഈ പുസ്തകം. മനുഷ്യൻ ഉണ്ടായ കാലം മുതൽ ആത്മഹത്യകളും ഉണ്ടായിട്ടുണ്ടെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എല്ലാ ആത്മഹത്യകൾക്കും  കാരണങ്ങളുണ്ട്. ചിലർക്ക് അത് വളരെ നാളുകൾക്കൊണ്ടുള്ള ആലോചനകളുടെ ഫലമാണ് പക്ഷെ മറ്റുചിലർക്ക് അത് ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലുള്ള മനസ്സിന്റെ അസന്തുലിതാവസ്ഥയാണ്. ചിലർ ആത്മഹത്യയെ ഒരു പ്രതിഷേധമായി കാണുന്നു തന്നോടുതന്നെയും തന്നെ അങ്ങീകരിക്കാത്തവർക്കെതിരായും  നടത്തുന്ന ഒരിക്കലും തിരികെ നടക്കാൻ പറ്റാത്ത പ്രതിഷേധം. മറ്റുചിലർക്ക് ആത്മഹത്യ എല്ലാ പ്രതീക്ഷകളുടെയും അവസാനമാണ്. മനുഷ്യൻ എന്തൊക്കെ മുന്നേറ്റങ്ങൾ നടത്തിയാലും എന്തൊക്കെ കാര്യങ്ങൾ കണ്ടെത്തിയാലും മരണം എന്നാ വാക്കിനു അവസാനം എന്നാ അർത്ഥമല്ലാതെ വേറൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരണത്തിന്റെ നിഗൂഡ്ഡമായ അർത്ഥം കണ്ടെത്താനുള്ള ത്വര എല്ലാ മനുഷ്യരിലും ഉറങ്ങിക്കിടക്കുന്നു. ചില മനുഷ്യരിൽ ആ അഭിവാജ്ഞയുടെ മൂർദ്ധന്യാവസ്ഥയിൽ അവർ സ്വയം മരണത്തെ തയ്യാറാകുന്നു. എന്തൊക്കെ സിദ്ധാന്തങ്ങൾ നിരത്തിയാലും ആത്യന്തികമായി ആത്മഹത്യ ഒരു നഷ്ടമാണ്. ഒരിക്കലും തിരികെ കൊണ്ടുവരാനാവാത്ത നഷ്ടം.